പനാജി : ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം അതിക്രൂരമായി ആക്രമിക്കപ്പെട്ടു . ദില്ലി സ്വദേശിയായ ജതിന്‍ ശര്‍മയ്ക്കും കുടുംബവുമാണ് അന്‍ജുനയിലെ ‘സ്പാസിയോ ലെയ്ഷര്‍’ റിസോര്‍ട്ടിന് പുറത്ത് ആക്രമിക്കപ്പെട്ടത്.
ഇവർ താമസിച്ചിരുന്ന റിസോര്‍ട്ടിലെ ജീവനക്കാരനെതിരേ ജതിനും കുടുംബവും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഇതോടെ റിസോര്‍ട്ട് മാനേജര്‍ ജീവനക്കാരന് താക്കീത് നല്‍കുകയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. തുടർന്നാണ് ജീവനക്കാരന്‍ തന്റെ സുഹൃത്തുക്കളുമായെത്തി കുടുംബത്തെ ക്രൂരമായി ആക്രമിച്ചത്.
സംഭവത്തില്‍ കുടുംബം പോലീസിൽ പരാതി നല്‍കിയെങ്കിലും നിസ്സാരവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയതെന്ന് കുടുംബം ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും നിസ്സാരവകുപ്പുകള്‍ ചുമത്തി പോലീസ് ഇവരെ വിട്ടയക്കുകയും എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.