67 വര്‍ഷക്കാലത്തോളം ഇന്ത്യൻ ഫുട്ബോൾ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഗോവന്‍ ക്ലബ് സാല്‍ഗോക്കര്‍ എഫ്‌സി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചു. 1956 മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളിൽ നിറഞ്ഞു നിന്ന ക്ലബ്ബാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ജൂനിയര്‍ ടീമുകള്‍ വിവിധ ലീഗുകളില്‍ കളിക്കുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീം ഇനിയുണ്ടാകില്ല.
ഇന്നലെ ഗോവ ഫുട്‌ബോള്‍ ലീഗിനുള്ള എന്‍ട്രി ഫോം സ്വീകരിക്കുമ്പോഴാണ് ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ സാല്‍ഗോക്കറിന്റെ പിന്മാറ്റത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ഗോവ ഫുട്‌ബോള്‍ ലീഗില്‍ പങ്കെടുക്കാനുള്ള സാല്‍ഗോക്കര്‍ സീനിയര്‍ ടീമിന്റെ എന്‍ട്രി ഫോം സ്വീകരിച്ച ഫോമുകളുടെ ഉണ്ടായിരുന്നില്ല.അണ്ടര്‍-13, അണ്ടര്‍-15 ടീമുകളുടെ എന്‍ട്രി ഫോം മാത്രമാണ് ക്ലബിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അണ്ടര്‍-18, അണ്ടര്‍-20 ടീമുകളുടെയും എന്‍ട്രി ഫോം ക്ലബ് സമർപ്പിച്ചില്ല. തുടർന്ന് അസോസിഷൻ ഇക്കാര്യം ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയും ഒരു ദേശീയ മാദ്ധ്യമത്തോട് ക്ലബ്ബിന്റെ പ്രതിനിധി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
21 തവണ ഗോവ ലീഗ് ചാമ്പ്യന്‍ഷിപ്പും, നാല് തവണ ഫെഡറേഷന്‍ കപ്പും, മൂന്ന് തവണ ഡ്യൂറന്റ് കപ്പും, മൂന്ന് തവണ റോവേഴ്‌സ് കപ്പും, രണ്ട് ഇന്ത്യന്‍ സൂപ്പര്‍ കപ്പും, ഓരോ തവണ വീതം നാഷണല്‍ ഫുട്‌ബോള്‍ ലീഗും ഐ ലീഗും 67 വര്‍ഷക്കാലത്തെ കാലയളവിനുള്ളിൽ സാൽഗോക്കർ നേടിയിട്ടുണ്ട്.