തിരുവനന്തപുരം: പ്രപഞ്ചയാഗത്തിന്റെ യാഗശാലയിലേക്ക് അഘോരി സന്യാസി മഹാകാൽ ബാബ സ്വാമി കൈലാസപുരി എത്തിച്ചേർന്നു. പൗർണ്ണമിക്കാവ് പ്രപഞ്ചയാഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആയിരക്കണക്കിന് വാഹനങ്ങൾ അകമ്പടി സേവിച്ച ഘോഷയാത്രയായാണ് സ്വാമിയെ യാഗശാലയായ വെങ്ങാനൂർ പൗർണ്ണമിക്കാവിലേക്ക് ആനയിച്ചത്. ഇന്നുമുതൽ പ്രപഞ്ചയാഗത്തിന്റെ മുഖ്യ കാർമികത്വം കൈലാസപുരി സ്വാമികൾ ഏറ്റെടുത്തു. ക്ഷേത്ര ഗോപുര കവാടത്തിൽ പൂർണ്ണകുംഭം നൽകിയാണ് സ്വാമി കൈലാസപുരിയെ ക്ഷേത്ര മേൽശാന്തിയും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചത്.
ഇന്നലെ രാവിലെ 07:30 ന് അരണി കടഞ്ഞ് അഗ്നി പകർന്നത്തോടെയാണ് പൗർണ്ണമിക്കാവ് പ്രപഞ്ചയാഗത്തിന് തുടക്കമായത്. യാഗശാലയിലെ അത്യപൂർവ്വമായ ചടങ്ങുകൾ ദർശിക്കുന്നതിനായി വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. വേദമന്ത്ര മുഖരിതമായ ക്ഷേത്രാങ്കണത്തിൽ 1008 പേർ പങ്കെടുക്കുന്ന ലളിതസാഹസ്രനാമ യജ്ഞവും നടന്നുവരുന്നു