Sunday, May 19, 2024
spot_img

വിശാഖപട്ടണത്ത് ഓസ്‌ട്രേലിയൻ തേരോട്ടം!
ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ

വിശാഖപട്ടണം : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ വിജയം. മത്സരത്തിന്റെ സമസ്ത മേഖലകളിലും സമ്പൂർണ ആധിപത്യം പുലർത്തിക്കൊണ്ട് പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് കുഞ്ഞൻ ലക്ഷ്യം 11 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഓസ്ട്രേലിയ അടിച്ചെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1–1 എന്ന നിലയിലായി. 23ന് നടക്കുന്ന ചെന്നൈ ഏകദിനത്തിൽ വിജയിക്കുന്നവർക്കു പരമ്പര സ്വന്തമാക്കാം.

ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞ വിശാഖപട്ടണത്തെ ഗ്രൗണ്ടിൽ നിറഞ്ഞാടുകയായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാർഷും. ഇരുവരും അർധ സെഞ്ചറി നേടി. ഹെഡ് 30 പന്തിൽ 51 റൺസെടുത്തപ്പോൾ മിച്ചൽ മാർഷ് 36 പന്തിൽ 66 റൺസ് നേടി. ആറ് സിക്സുകൾ മിച്ചൽ മാർഷ് മാത്രം പറത്തിയപ്പോൾ ഇന്ത്യ ആകെ അടിച്ചത് രണ്ടു സിക്സുകൾ മാത്രമായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്സിലെ മൂന്നാമത്തെ പന്തില്‍ തന്നെ ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെട്ടു. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. ഗില്‍ മടങ്ങുമ്പോള്‍ മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് രോഹിതും കോലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അടുത്തടുത്ത പന്തുകളിൽ രോഹിതിനും സൂര്യകുമാർ യാദവിനെയും മടക്കി സ്റ്റാർക്ക് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ കെഎൽ രാഹുലും സ്റ്റാർക്കിന് മുന്നിൽ അടിയറവു പറഞ്ഞപ്പോൾ ഹർദിക് പാണ്ഡ്യ അബോട്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിന് പിടികൊടുത്തു. പിന്നീട് ക്രീസിലൊന്നിച്ച കോലി-രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നുപതിയെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ബൗളിങ് മാറ്റം കൊണ്ടുവന്നുകൊണ്ട് ഓസീസ് നായകന്‍ സ്മിത്ത് ഈ നീക്കം പൊളിച്ചു.

തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിരാട് കോഹ്ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി എല്ലിസ് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. പിന്നാലെ ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ജഡേജ പൊരുതിനോക്കിയെങ്കിലും എല്ലിസിന്റെ പന്തിന് മുന്നില്‍ താരവും വീണു. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കേ എല്ലിസിന്റെ പന്തില്‍ 16 റണ്‍സെടുത്ത ജഡേജയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പിടികൂടി.

പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി കൊഴിഞ്ഞു വീണു . കുല്‍ദീപ് യാദവ്(4), മുഹമ്മദ് ഷമി (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യ 26 ഓവറില്‍ വെറും 117 റണ്‍സെന്ന കുഞ്ഞൻ സ്‌കോറിൽ ഓള്‍ ഔട്ടായി. അക്ഷര്‍ പട്ടേല്‍ 29 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സ്റ്റാര്‍ക്ക് എട്ടോവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. സീന്‍ അബോട്ട് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Related Articles

Latest Articles