മുംബൈ : രാവിലെ ജോഗിങ്ങിന് ഇറങ്ങിയ യുവതിയെ അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മുംബൈയിലാണ് സംഭവം. ടെക് കമ്പനിയുടെ സിഇഒ കൂടിയായ രാജലക്ഷ്മി വിജയ് എന്ന നാൽപ്പത്തിരണ്ടുകാരിയാണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവുകളാണ് മരണകാരണം. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ 6.30ന് മുംബൈയിലെ വർളി മിൽക് ഡയറിക്കു സമീപമാണ് അപകടം നടന്നത്. കാറിടിച്ചതിനു പിന്നാലെ വായുവിൽ ഉയർന്നുപൊങ്ങിയ രാജലക്ഷ്മി, തലയിടിച്ചാണ് വീണത്. മാരത്തോൺ താരം കൂടിയായിരുന്ന രാജലക്ഷ്മി, അടുത്തിടെ നടന്ന ടാറ്റ മുംബൈ മാരത്തോണിലും പങ്കെടുത്തിരുന്നു.
അപകടത്തിൽ പരിക്കേറ്റ രാജലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
അപകടം നടന്നതിനു പിന്നാലെ പ്രദേശവാസികൾ ചേർന്ന് കാർ ഡ്രൈവർ സുമേർ മെർച്ചന്റിനെ (23) പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സുമേർ മർച്ചന്റ് മദ്യലഹരിയിലാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.