ജയ്‌പൂർ : പതിനേഴു വയസുകാരി, അദ്ധ്യാപികയായ ഇരുപത്തിയൊന്നുകാരിക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ബൈക്കനീർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവം ലൗജിഹാദാണെന്നാരോപിച്ച് പതിനേഴുകാരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തിരിച്ചുകൊണ്ടുവരണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
കഴിഞ്ഞ മാസം മുപ്പതിന് സ്‌കൂളിലേക്ക് പോയ പെൺകുട്ടി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലും, കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്.
അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ പൂർണസമ്മതത്തോടെയാണ് പോയതെങ്കിൽ കൂടി അദ്ധ്യാപികയ്‌ക്കെതിരെ കേസെടുക്കാൻ കഴിയും.