Saturday, January 3, 2026

അടിമുടി ദുരൂഹം !! നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ പോലീസ് കേസെടുത്തു ! കല്ലറ പൊളിച്ച് പരിശോധിക്കും

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് അവകാശപ്പെട്ട് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. സമാധിയായെന്ന് പറയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപനെ (78) കാണാതായതിന് പോലീസ് കേസെടുത്തു. വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് പറയപ്പെടുന്ന കല്ലറ പൊളിച്ച് പോലീസ് പരിശോധിക്കും.

ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും സമാധി എന്ന് പറയുന്ന സ്ഥലം പൊളിക്കുക. വിഷയത്തിൽ പോലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ സമാധിയായെന്ന പോസ്റ്റർ മക്കൾ പതിപ്പിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം അടക്കം ചെയ്ത് സ്മാരകം വെയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് അയൽക്കാരും നാട്ടുകാരും രംഗത്തെത്തി.

എന്നാൽ ഗോപന്‍റെ മകൻ രാജസേനൻ വിചിത്ര വാദങ്ങളാണ് ഉന്നയിക്കുന്നത്. അഞ്ച് കൊല്ലം മുമ്പ് അച്ചൻ സമാധി കല്ല് ഉള്‍പ്പെടെ വരുത്തിയതാണെന്നും ഇപ്പോഴാണ് സമാധിയാകാൻ സമയമായെന്ന് അച്ഛൻ പറഞ്ഞതെന്നും അതുപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തെന്നും മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

“സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ആരെയും കാണിക്കാൻ പാടില്ല. ഞാൻ ചെയ്തത് പൂര്‍ണമായും ശരിയാണ്. ഞാൻ ചെയ്തത് തെറ്റല്ല. അച്ഛൻ സ്വന്തം ആഗ്രഹപ്രകാരമാണ് സമാധിയായത്.

അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്‍റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു. രാവിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് സമാധിയായെന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചു അച്ഛനെ അവര്‍ക്ക് വിട്ടുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നിങ്ങള്‍ ആരെയും അറിയിക്കാതെ ഇത് ചെയ്തെന്നും അകത്താക്കി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.”- രാജസേനൻ പറഞ്ഞു.

Related Articles

Latest Articles