തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായ വാർത്തകൾ തെറ്റാണെന്ന് സർവകലാശാല സിണ്ടിക്കേറ്റ് പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി അറിയിച്ചു.2022 ൽ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും പോർട്ടലിൽ നിന്നും പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡൌൺലോഡ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്നും സർവകലാശാല അധികൃതർ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
വിജയികളിൽ 90 ശതമാനത്തോളം വിദ്യാർത്ഥികളും അവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് ആദ്യ വാരം തന്നെ പോർട്ടലിൽ നിന്നും നേരിട്ട് ഡൌൺലോഡ് ചെയ്തിരുന്നു. ഈ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾക്ക് ആറു മാസത്തെ സാധുതയുണ്ട്. ഡിഗ്രി സർട്ടിഫിക്കറ്റുകൾ അപേക്ഷ തിയ്യതി മുതൽ 45 ദിവസത്തിനകം നൽകണമെന്നാണ് സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. ഡോ എംഎസ് രാജശ്രീ വൈസ് ചാൻസലർ ആയിരുന്ന കാലയളവിൽ തന്നെ അപേക്ഷിച്ച 4158 വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നുവെന്നും സർവകലാശാല പറയുന്നു.