കാന്താര എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ കന്നഡ സിനിമാതാരമാണ് ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലൂടെ ഭാഷാഭേദമന്യേ ഏവരെയും ഇളക്കിമറിച്ച പ്രകടനമായിരുന്നു ഋഷഭ് ഷെട്ടിയുടേത്. അതിന്റെ പ്രതിഫലനമെന്നോണമാകാം മികച്ച നടനുളള 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഋഷഭ് ഷെട്ടിയെ തേടിയെത്തിയത്.
അടുത്തിടെയാണ് അദ്ദേഹം ഗോകർണയിലെ മഹാഗണപതി മഹാബലേശ്വർ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം എത്തിയത്. കാന്താരയുടെ വിജയത്തിനായി പ്രത്യേക പൂജ നടത്താനാണ് അദ്ദേഹം എത്തിയത്. സുഹൃത്ത് രക്ഷിത് ഷെട്ടിയും ഒപ്പമുണ്ടായിരുന്നു . ക്ഷേത്രം പൂജാരി രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഋഷഭ് ഷെട്ടിയ്‌ക്ക് വേണ്ടി വിശേഷാൽ പൂജകൾ നടത്തിയത് . ധാര അടക്കമുള്ള പൂജകളിലും താരം പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രശാന്ത് ഷെട്ടി എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പില്‍ക്കാലത്ത് അദ്ദേഹം ഋഷഭ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി.

