ഇംഫാൽ: സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം മാത്രം കഴിയവെയാണ് സംഭവം. ഇംഫാൽ വെസ്റ്റിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മണിക്കൂറുകൾക്ക്മുമ്പ് തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്‍റെ വീടിന് തീയിട്ടിരുന്നു. കഴിഞ്ഞ ദിവസം ഐ.ആർ.ബി.യുടെ ക്യാമ്പിലേക്ക് 700-800 പേരടങ്ങുന്ന ജനക്കൂട്ടം ഇരച്ചുകയറാൻ ശ്രമിക്കുകയും ഏറ്റുമുട്ടലിൽ റൊണാൾഡോ എന്ന 27കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഗ്രാമത്തിലെ വീടുകൾക്ക് കാവല്‍ നില്‍ക്കുകയായിരുന്ന ഹമാര്‍ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം തലയറുത്തു മാറ്റി പ്രദര്‍ശിപ്പിച്ച വാർത്തയും മണിപ്പൂരിൽനിന്ന് പുറത്തുവന്നിരുന്നു. ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിലെ ലുവാങ്‌ഷാൻഗോൾ-ഫൈലെങ് മേഖലയിൽ ഇരുസംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നതായി പൊലീസ് അറിയിച്ചു.