എറണാകുളത്ത് യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പരാതി നേരിടുന്ന കാക്കനാട് ലേ ഹയാത്ത് ഹോട്ടൽ ഉടമയ്‌ക്കെതിരെ തൃക്കാക്കര പോലീസ് നരഹത്യക്ക് കേസെടുത്തു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് യുവാവ് കഴിഞ്ഞ 18-ന് ഷവര്‍മ വാങ്ങി കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 308 വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടികള്‍. അതെസമയം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 13 പേർ നിലവില്‍ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിലാണ്. ഇവർക്ക് കടുത്ത പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവരെല്ലാവരുംതന്നെ കഴിച്ച ഭക്ഷണം സംബന്ധിച്ച വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മരിച്ച രാഹുലിന്റെ രക്തപരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ആശുപത്രിയില്‍നിന്ന് രക്തസാമ്പിള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്.