Sunday, April 28, 2024
spot_img

ഇറാനിൽ വീണ്ടും മഹ്‌സ അമിനിമാർ ആവർത്തിക്കപ്പെടുന്നു! ഹിജാബ് ധരിക്കാത്തതിന് മതപോലീസിന്റെ ക്രൂരമർദനമേറ്റ യുവതി മരിച്ചു; ശിരോവസ്ത്ര നിയമവുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധം വീണ്ടും ശക്തി പ്രാപിക്കുമെന്ന ഭയപ്പാടിൽ ഭരണകൂടം

ഇറാനിലെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട മഹ്‌സ അൽ അമിനിയുടെ ഓർമ്മകൾക്ക് ഒരു വയസ് തികഞ്ഞതിന് പിന്നാലെ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ടെഹ്റാനിലെ ഫജ്ര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച അര്‍മിത ഗരവന്ദ് എന്ന പെണ്‍കുട്ടി മരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ടെഹ്റാന്‍ മെട്രോയില്‍ യാത്ര ചെയ്യവയെയാണ് അര്‍മിത ഗരവന്ദ് മര്‍ദ്ദനത്തിനിരയായത്. ഇറാനിലെ കുര്‍ദ് വംശജരുടെ സംഘടനയാണ് ഗരവന്ദിനുണ്ടായ ദുരനുഭവം വിവരിച്ച് വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് മഹ്‌സ അമ്നിക്ക് ശേഷം സമാന സംഭവം നടന്നുവെന്ന കാര്യം ലോകമറിഞ്ഞത് . മര്‍ദ്ദനത്തെ തുടര്‍ന്നാണ്‌ യുവതിക്ക് പരിക്കേറ്റതെന്നും രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ അധികൃതർ നൽകുന്ന വിവരം.

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഷൊഹാദ മെട്രോ സ്റ്റേഷനിലെത്തിയപ്പോള്‍ ബോധരഹിതയായ ഗരവന്ദിനെ ട്രെയിനില്‍ നിന്ന് പുറത്തിറക്കി കിടത്തുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.

2022 സെപ്തംബർ 16 നാണ് ഇറാനിലെ ടെഹ്‌റാനിൽ മഹ്സ അമിനി എന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം മരിച്ചത്.

ഹിജാബ് ധരിക്കുന്നതിൽ സർക്കാർ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പരസ്യമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡിന്റെ വൈസ് സ്ക്വാഡായ ഗൈഡൻസ് പട്രോൾ അമിനിയെ അറസ്റ്റ് ചെയ്യുന്നത്. സ്റ്റേഷനിൽ വെച്ച് അവൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി തറയിൽ വീഴുകയും രണ്ട് ദിവസത്തിന് ശേഷം കോമയിൽ മരിക്കുകയും ചെയ്തുവെന്നാണ് അവളുടെ ദുരൂഹ മരണത്തിന് പോലീസ് നൽകിയ വിശദീകരണം. എന്നാൽ പോലീസ് അവളെ മർദ്ദിക്കുകയും അവളുടെ തല ഒരു പോലീസ് കാറിന്റെ വശത്ത് ഇടിക്കുകയും ചെയ്തതായി സംഭവത്തി‍ൻറെ ദൃക്‌സാക്ഷികൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. അവളുടെ മെഡിക്കൽ സ്കാനുകൾ ചോർന്നതിൽ നിന്ന് മസ്തിഷ്ക രക്തസ്രാവവും പക്ഷാഘാതവുമാണ് മരണത്തിലേയ്ക്ക് നയിക്കുവാനുണ്ടായ കാരണമെന്ന് തെളിയിക്കപ്പെട്ടു.

ആളുകൾ സത്യമറിഞ്ഞതോടെ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പ്രതീകമായി ഇത് മാറുകയും രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. അമിനിക്ക്‌ നീതി തേടി സർവകലാശാലയിലെ വിദ്യാർഥികളും രാജ്യത്തെ സ്‌ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധമുയർന്നു. ഇറാനിൽ തുടർച്ചയായി റാലികളും പ്രക്ഷോഭവുമുണ്ടായി. 40–-ാം ചരമദിനത്തിൽ അമിനിയുടെ ഖബറിടത്തിൽ ഒത്തുകൂടിയവർക്കുനേരെ പൊലീസ്‌ വെടിവച്ചു.

അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉണ്ടായി. 2009, 2017, 2019 വർഷങ്ങൾക്ക് ശേഷം ഇറാനിലുണ്ടായ ഏറ്റവും വ്യാപകമായ പ്രക്ഷോഭമാണിത് എന്നാണ് പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ സിഎൻഎൻ വിലയിരുത്തിയത്. 2009 ന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് ന്യൂയോർക്ക് ടൈംസ് ഈ പ്രക്ഷോഭങ്ങളെ വിശേഷിപ്പിച്ചത്. പ്രതിഷേധത്തിൻറെ ഭാഗമായി പല സ്ത്രീകളും പരസ്യമായി തങ്ങളുടെ ഹിജാബ് ഊരി മാറ്റുകയോ മുടി മുറിയ്ക്കുകയോ ചെയ്തു. 2022 നവംബർ അവസാനമായപ്പോഴേക്കും പ്രക്ഷോഭത്തിൽ പങ്കെടുത്ത 307 പേരെയെങ്കിലും സൈന്യം വധിച്ചിട്ടുണ്ടെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ സൈനികർ ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കുകയും പലരെയും അടിച്ച് കൊല്ലുകയും ചെയ്തതായി ആംനസ്റ്റി ഇൻറർനാഷണൽ റിപ്പോർട്ട് ചെയ്തു . പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന അർധ സൈനികസേനയെ പ്രശംസിച്ച്‌ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി അടക്കം രംഗത്തുവന്നത് ലോക മനസാക്ഷിയെപ്പോലും ഞെട്ടിച്ചു. അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇറാന്റെ സദാചാര പോലീസിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ അവർ അപലപിക്കുകയും പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറി, സദാചാര പോലീസിനും വിവിധ സുരക്ഷാ സംഘടനകളിലെ ഇറാനിയൻ നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തി.

ആംനസ്റ്റി ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ, 22,000-ലധികം ആളുകളുടെ അറസ്റ്റുകാരണം, കാലക്രമേണ പ്രതിഷേധങ്ങൾക്ക് ശക്തി നഷ്ടപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഏഴുപേരെ ഇറാൻ ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധം ആളിക്കത്തിയപ്പോൾ ഇറാനിൽ മതകാര്യപൊലീസ്‌ സംവിധാനം നിർത്തലാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇറാൻ ഭരണകൂടം തലയൂരാൻ ശ്രമിച്ചെങ്കിലും ഇന്നും ഒളിഞ്ഞും തെളിഞ്ഞും ഇന്നും മതപൊലീസ് രാജ്യത്ത് പ്രവർത്തിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അര്‍മിത ഗരവന്ദിന്റെ മരണം. ഇതോടെ ഇറാനിലെ നിർബന്ധിത ശിരോവസ്ത്ര നിയമവുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധം വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്

Related Articles

Latest Articles