കോവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളെ ബാധിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ലാഭമുണ്ടായ വ്യവസായങ്ങളിൽ ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ കൂടുതൽ ആളുകൾ ഇപ്പോൾ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നു.
2021ൽ ഇന്ത്യക്കാർ മിനിറ്റിൽ 115 പ്ലേറ്റ് ബിരിയാണിയാണ് ഓർഡർ ചെയ്തതെന്ന് ഓൺലൈൺ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യാക്കാർ 2021ൽ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിഗ്ഗിയുടെ കണക്ക്. സ്വിഗ്ഗിയിൽ പുതിയതായി അക്കൗണ്ട് എടുത്ത 4.25 ലക്ഷം ഉപയോക്താക്കൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്താണ് അരങ്ങേറ്റം കുറിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ബിരിയാണിയോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത് എന്നതിന് തെളിവാണിത്.
അതേസമയം സ്വിഗ്ഗിയിൽ ഏകദേശം 50 ലക്ഷം ഓർഡറുകൾ ലഭിച്ച സമോസയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിച്ച ലഘുഭക്ഷണം. ഇത് ന്യൂസിലൻഡിലെ ജനസംഖ്യക്ക് തുല്യമാണ് എന്നതാണ് തമാശയായ ഒരു വസ്തുത.
എന്നാൽ 2020-ൽ മിനിറ്റിൽ 90 ബിരിയാണികൾ ഓർഡർ ചെയ്യപ്പെട്ടിരുന്നു, ഇത് 2021 ആയതോടെ 115 ആയി ഉയർന്നു. ചിക്കൻ വിങ്സ് വാങ്ങുന്നതിനെക്കാൾ ആറിരട്ടി കൂടുതൽ സമൂസ ഓർഡർ ചെയ്തപ്പോൾ 21 ലക്ഷം ഓർഡറുകൾ ലഭിച്ച പാവ് ഭാജി ഇന്ത്യയുടെ രണ്ടാമത്തെ പ്രിയപ്പെട്ട ലഘുഭക്ഷണമായി.
കൂടാതെ 21 ലക്ഷം ഓർഡറുകൾ ലഭിച്ച ഗുലാബ് ജാമൂനാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ മധുരപലഹാരം. 12 ലക്ഷം ഓർഡറുകളുമായി രസ്മലായി ആണ് രണ്ടാം സ്ഥാനത്ത്.
കൊവിഡിന്റെ വകഭേദങ്ങൾ ഇന്ത്യയെ ശ്വാസംമുട്ടിച്ച 2021ൽ സ്വിഗ്ഗിയിൽ ആരോഗ്യകരമായ ഭക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണം ഇരട്ടിയായി.
സ്വിഗ്ഗി ഹെൽത്ത് ഹബ് ലെ ആരോഗ്യ-കേന്ദ്രീകൃത റെസ്റ്റോറന്റുകളിലെ ഓർഡുകൾക്ക് 200 ശതമാനം വർധനവാണുണ്ടായത്. ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നഗരമായി ബെംഗളൂരു മാറിയപ്പോൾ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമെത്തി.
അതുപോലെ തന്നെ ഇൻസ്റ്റാമാർട്ടിൽ 2021-ൽ മാത്രം 28 ദശലക്ഷം പായ്ക്കറ്റ് പഴങ്ങളും പച്ചക്കറികളുമാണ് വിതരണം ചെയ്തത്. തക്കാളി, വാഴപ്പഴം, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചമുളക് എന്നിവയാണ് 30 മിനിറ്റിനുള്ളിൽ വിതരണം ചെയ്ത ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും.




