കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച അബ്ദുള്‍ ഖാദര്‍ റഹീമിനെ വീണ്ടും ചോദ്യംചെയ്യുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുള്‍ ഖാദർ റഹീമിനെ 24 മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷം കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ രാത്രി റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് രാത്രി നഗരത്തിലെ ലോഡ്‍ജില്‍ താമസിപ്പിച്ച് ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തമിഴ്‍നാട് പൊലീസ് ഇന്നലെ പിടികൂടിയ മതിലകം സ്വദേശി സിദ്ദിഖുമായുള്ള ബന്ധമാണ് ചോദിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് എന്തിനാണ് സിദ്ദിഖുമായി സംസാരിച്ചതെന്നാണ് റഹീമിനോട് ചോദിക്കുന്നത്. സിദ്ദിഖിനെ ബഹ്റിനിൽ വച്ച് അറിയാമൊന്നും മറ്റൊരു ബന്ധവുമില്ലെന്നാണ് റഹീമിന്‍റെ മൊഴി.
ശനിയാഴ്ച സി.ജെ.എം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്.

