ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി നടൻ വിനായകൻ രംഗത്ത് വന്നു. വിനോദ് അഴിക്കേരി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് വിനായകന്റെ മറുപടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹ മാദ്ധ്യമത്തിൽ ലൈവ് വീഡിയോ പങ്കുവച്ച വിനായകനെ ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചിരുന്നു. വിനായകൻ അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛൻ ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണമെന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്.
ഇതിന് മറുപടിയെന്നോണം ‘അച്ഛൻ കള്ളൻ ആണെന്നു പറയുന്നതിനേക്കാൾ അന്തസ്സുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ .എന്നു പറഞ്ഞാണ് വിനായകൻ ഷെയർ ചെയ്ത പോസ്റ്റ് ആരംഭിക്കുന്നത്. മാടമ്പി ഗണേശൻ എന്നാണ് പോസ്റ്റിൽ ഗണേഷിനെ വിശേഷിപ്പിക്കുന്നത്. ‘വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ ഞാൻ ശിവാജി ഗണേശൻ ആണെന്ന് ചിലപ്പോൾ തോന്നും. അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞങ്ങൾ തോണ്ടി പുറത്തിടും,’ തുടങ്ങിയവയൊക്കെയാണ് പോസ്റ്റിലെ പരാമർശങ്ങൾ.
ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയും നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. പിന്നാലെ നടന്റെ ഫ്‌ലാറ്റ് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. പിന്നാലെ വിനായകനോട് ക്ഷമിച്ചതായി ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചു. ഇതോടെ ഫ്‌ലാറ്റ് ആക്രമിച്ചതിൽ തനിക്ക് പരാതിയില്ലെന്ന് വിനായകനും പോലീസിനെ അറിയിച്ചു.