പൗരത്വ നിയമത്തിനെതിനെയുള്ള പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വൈകാരികമായി പ്രചരിക്കപ്പെട്ട ചിത്രം വ്യാജമെന്ന് കണ്ടെത്തി . ജയിലഴികള്‍ക്കരികെ ഒരമ്മ തന്റെ ഭര്‍ത്താവിന്റെ കൈകളിലിരിക്കുന്ന കുട്ടിയെ മുലയൂട്ടുന്ന ചിത്രം, ഇന്ത്യയില്‍ എന്‍ആര്‍സി നടപ്പാക്കുന്നത് മൂലം ക്യാമ്പില്‍ തടവില്‍ കഴിയുന്ന ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം യുവതിയാണെന്നായിരുന്നു പ്രചരണം.
ഇനിയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നമുക്ക് വേണ്ട എന്നും അവര്‍ ആവശ്യപ്പെടുന്നു. ജയിലിനുള്ളിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കുകയാണ് ഈ അമ്മ. മോദിയുടെ ഇന്ത്യയില്‍ ഇത്തരം ചിത്രങ്ങള്‍ ഇനി ഏറെ കാണാം. എന്ന തലക്കെട്ടില്‍ ചോട്ടു ഖാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയല്‍ വ്യാപകമായി ചിത്രം പ്രചരിച്ചു. എന്നാല്‍ ഈ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് നവമാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
അര്‍ജന്റീനയിലെ ഏതോ സ്ഥലത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക് മു്‌മ്പേ എടുത്തതാണ് ചിത്രം. ആറ് വർഷങ്ങളോളമായി ചിത്രം വെബ് സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലുമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ പൗരത്വ നിയമവുമായി ചിത്രത്തെ കൂട്ടിക്കെട്ടി വ്യാജപ്രചരണം നടത്താനും വൈകാരികത സൃഷ്ടിച്ച് ഭിന്നിപ്പുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. സമാനമായ രീതിയില്‍ അനവധി ചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിവൈകാരികത പകര്‍ത്താനായി വ്യാജതലക്കെട്ടുകളോട് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.