Friday, May 3, 2024
spot_img

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി; അന്വേഷണം മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടത് ജില്ലാ സെഷൻസ് ജഡ്ജിയുടെ മേൽനോട്ടത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്. നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, ജില്ലാ സെഷൻസ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. മെമ്മറി കാർഡ് കംപ്യൂട്ടറുകളിലോ മൊബൈൽ ഫോണുകളിലോ ഇടുമ്പോഴാണ് ഹാഷ് വാല്യു മാറുന്നത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത ഹർജിയിൽ പറഞ്ഞിരുന്നു.

ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമാണ് നടിയുടെ ഹർജിയെന്നും ഇത് തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles