മുംബൈ : സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മുഴുവന്‍ ഫീസും സര്‍വകലാശാലകള്‍ തന്നെ വഹിക്കും.ഉന്നതവിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. പഠനത്തിന് ധനസഹായവും ലഭ്യമാക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിച്ചും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുമുള്ള വിധി 2014-ൽ സുപ്രീം കോടതി പുറപ്പെവടുവിച്ചതിന് ശേഷം സിബിഎസ്ഇയും ചില സംസ്ഥാന ബോര്‍ഡുകളും പുരുഷനും സ്ത്രീക്കും പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെയും പ്രത്യേക വിഭാഗമായി ചേര്‍ത്തുവെങ്കിലും പല സംസ്ഥാന ബോര്‍ഡുകളും നിലവിൽ പ്രത്യേകവിഭാഗം സൃഷ്ടിച്ചിട്ടില്ല. 2011ലെ സെന്‍സസ് പ്രകാരം 4.88 ലക്ഷം ട്രാൻസ്ജെൻഡർ വിഭാഗക്കാരാണ് രാജ്യത്തുള്ളത്. 56.1 ശതമാനമാണ് ഇവര്‍ക്കിടയിലെ സാക്ഷരതാനിരക്ക്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളെ സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പുകളായി പരിഗണിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ വിദ്യാഭ്യാസ ബോര്‍ഡുകള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കും നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു