കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നുമാണ് ഹർജിയിൽ പറയുന്നത്.
തനിക്ക് സമാനമായ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ട കാര്യവും മാർട്ടിൻ ഹർജിയിൽ പറയുന്നുണ്ട്. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഈ ഹർജിയിൽ നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്‍റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

