കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. ജനുവരി നാലിന് കേസിൽ വിധി പറയും. വിടുതൽഹർജിയെ എതിർത്ത പ്രോസിക്യൂഷൻ ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ രേഖാമൂലം റിപ്പോർട്ട് നൽകി. ദിലീപിനെതിരേ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കുറ്റവിമുക്തനാക്കാൻ താൻ സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് ദിലീപ് കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസിൻറെ വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തിയത്.
കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നേരത്തെ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്.