ദില്ലി : അനുമതിക്കായി സർക്കാർ സമർപ്പിച്ചിട്ടുള്ള ബില്ലുകളില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ബില്ലുകളിൽ അഞ്ച് മാസം മുൻപു വിശദീകരണം ആവശ്യപ്പെട്ടിട്ടും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടാൽ നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടില്ല. നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നിലവിൽ നിര്‍ദേശമൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സർക്കാർ സമർപ്പിച്ചിട്ടുള്ള വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ബിൽ, സർവകലാശാലാ അപ്‌ലറ്റ് ട്രൈബ്യൂണൽ നിയമനത്തിൽ ഗവർണറെ മറികടക്കുന്നതിനുള്ള ബിൽ, ചാൻസിലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന ബില്ലുകൾ എന്നിവയിൽ ഇത് വരെയും ഗവർണർ ഒപ്പുവച്ചിട്ടില്ല. ചാൻസിലർ സ്ഥാനവുമായി ബന്ധപ്പെട്ട ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനാണു ഗവർണറുടെ നീക്കം.