ഓക്‌ലന്‍ഡ് : സെമി ഫൈനലിൽ സ്വീഡനെ കീഴടക്കി ചരിത്രത്തിലാദ്യമായി സ്‌പെയ്ൻ വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ വിജയം.
മത്സരത്തിന്റെ അവസാന 10 മിനിറ്റിലായിരുന്നു മൂന്ന് ഗോളുകളും. നാളെ നടക്കുന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് രണ്ടാം സെമിയിലെ മത്സര വിജയികളെ സ്‌പെയ്ന്‍ ഫൈനലില്‍ നേരിടും. വനിതാ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് സ്വീഡൻ സെമിയില്‍ തോൽക്കുന്നത്. ഗോൾ രഹിതമായിരുന്ന മത്സരത്തിൽ 81-ാം മിനിറ്റില്‍ 19 കാരിയായ സല്‍മ സെലസ്‌റ്റെ പരയൂളോയിലൂടെ സ്‌പെയ്‌നാണ് ആദ്യമായി പന്ത് വലയിലെത്തിച്ചത്. 88-ാം മിനിറ്റില്‍ റെബേക്ക ബ്ലോംവിസ്റ്റിലൂടെ സ്വീഡന്‍ സമനില പിടിച്ചു. പക്ഷേ നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ ഓള്‍ഗ കാര്‍മോണ വിജയ ഗോള്‍ നേടിയതോടെ സ്പാനിഷ് ടീം ഫൈനലിലേക്ക് മുന്നേറി.