ബെംഗളൂരു : ഏഴ് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ 74-കാരനായ റിട്ടയേർഡ് എസ്ഐ അറസ്റ്റിലായി. ഇയാളുടെ വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടി കളിച്ചു കൊണ്ടിരിക്കവെ കൈയിലിരുന്ന കളിപ്പാട്ടം താഴേക്ക് വീഴുകയും ഇത് എടുക്കാൻ വേണ്ടി പെൺകുട്ടി താഴത്തെ നിലയിലേക്ക് പോകുകയും ചെയ്തിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. താഴേക്ക് പോയ കുട്ടി കരഞ്ഞുകൊണ്ടാണ് തിരികെയെത്തിയത്. കുട്ടിയുടെ ചുണ്ട് തടിച്ചിരിക്കുന്നത് ശ്രദ്ധിച്ച കുട്ടിയുടെ അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്ത് വന്നതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ കുട്ടിയുടെ അച്ഛൻ പ്രതിയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്തുകയും വീടൊഴിയാൻ നിർബന്ധിക്കുകയുമാണ് ചെയ്തത്. പ്രതിയുടെ മകനും പോലീസ് ഉദ്യോഗസ്ഥനാണ്. മകൻ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പോക്സോ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മകനെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.