തളിക്കുളം: പ്രസവശേഷം വിശ്രമത്തിലായിരുന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കേസിൽ ഒളിവിലായിരുന്ന ഭർത്താവ് ഒന്നര മാസത്തിനുശേഷമാണ് അറസ്റ്റിലായത്. സംഭവത്തിൽ കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് കടവല്ലൂരിൽ നിന്ന് പിടിയിലായത്. പ്രസവ ശേഷം നമ്പിക്കടവ് ബീച്ചിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ഭാര്യ. യുവതിയെ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ബന്ധുവിന്റെ ഹോട്ടലിൽ ആസിഫ് എത്തിയതായി അറിഞ്ഞ പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. മാത്രമല്ല ആസിഫ് ജില്ലയിൽ എത്തിയതായി അടുത്തിടെ പോലീസ് വിഡിയോ സന്ദേശംപുറത്തു വിട്ടതും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായകമായി. ഇതോടെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 20നു തളിക്കുളം നമ്പിക്കടവ് സ്വദേശിനിയായ ഭാര്യ അരവശ്ശേരി വീട്ടിൽ അഷിത (25), പിതാവ് നൂർദ്ദീൻ (55) എന്നിവരെ ഇയാൾ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കാണാനെത്തിയ ആസിഫ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഷിത മരിച്ചു.