കൊച്ചി: സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് നാളെ മുതൽ തിയേറ്ററുകൾ (Theatres Opening) തുറക്കും. ജെയിംസ് ബോണ്ടിന്റെ “നോ ടൈം ടു ഡെ”യാണ് തിയറ്റേറുകളിലെ ഉദ്ഘാടന ചിത്രം. ജോജു ജോർജ്ജ് – പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് റിലീസിന് എത്തുന്ന മലയാള ചിത്രം. നവംബർ 12 ന് ദുൽഖർ സൽമാൻ ചിത്രമായ ‘കുറുപ്പ്’ തിയറ്റേറുകളിൽ പ്രദർശനത്തിന് എത്തും. തമിഴ് ചിത്രമായ ‘ഡോക്ടർ’, ഇംഗ്ലീഷ് ചിത്രമായ ‘വെനം 2’ എന്നിവയും തിയറ്റേറുകളിൽ എത്തും. രജനികാന്തിന്റെ ‘അണ്ണാത്തെ’,അക്ഷയ് കുമാറിന്റെ ‘സൂര്യവംശി’ എന്നീ ചിത്രങ്ങളുടെയും റീലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആസിഫ് അലിയുടെ “എല്ലാം ശരിയാകും” എന്ന ചിത്രത്തിന്റെ റീലിസ് നവംബർ 19 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 25 ഓടെ സുരേഷ് ഗോപി ചിത്രം കാവൽ തിയറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാറിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിയേറ്ററുകൾ തുറക്കുന്നത്.
അതിതീവ്ര കോവിഡ് വ്യാപനം മൂലം ദീർഘനാളായി സംസ്ഥാനത്തെ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനം ഇപ്പോൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് സിനിമാശാലകൾ തുറക്കാൻ തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തിൽ 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ച് തിയേറ്ററുകൾ പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.എന്നാൽ ഈ സാഹചര്യത്തിൽ 30 ശതമാനത്തോളം നികുതി നൽകി തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാൽ വലിയ നഷ്ടം നേരിടുമെന്നാണ് ഉടമകൾ പറയുന്നത്. അതേസമയം നാളെ മുതൽ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറന്ന് പ്രവർത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു.