ചെന്നൈ- മിഗ്ജൗമ് ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ അതിതീവ്ര ദുരിതം ചെന്നൈയെ പിടിച്ചുലച്ചപ്പോൾ അത് നോക്കി നിൽക്കുകയാണ് സ്റ്റാലിൻ സർക്കാരെന്ന് ചെന്നൈ നഗരവാസികൾ പരാതിപ്പെടുന്നു. ഡി.എം.കെ സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ ചെന്നൈയിൽ മരിച്ചവരെ സംസ്കരിക്കാനുള്ള സൗകര്യം പോലും സർക്കാർ ഏർപ്പെടുത്തുന്നില്ല. എവിടേയും വെള്ളം, മൃതദേഹങ്ങൾ കൊണ്ട് പോകാൻ ആംബുലൻസുകളില്ല. മാലിന്യങ്ങൾ നിറഞ്ഞ തെരുവുകൾ മാത്രം, കുടിവെള്ളമില്ല, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ല. പ്രളയത്തിൽ വലഞ്ഞ ചെന്നൈ നഗരസഭയിലെ ജനങ്ങൾ പരാതിപ്പെടുന്നു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് മുന്നിൽ കഴിഞ്ഞദിവസം ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ചുഴലിക്കാറ്റിന് പിന്നാലെ മാലിന്യം കൊണ്ട് നിറഞ്ഞ ചെന്നൈ നഗരത്തിൽ അത് മാറ്റാൻ പോലും ആളുകൾ ഇല്ല. രാജ്യത്തെ മറ്റെല്ലാ ഇടത്തും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുമ്പോൾ സ്റ്റാലിൻ സർക്കാർ മുൻകരുതൽ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും ജനങ്ങൾ പറയുന്നു.
അഞ്ച് ദിവസമായി വൈദ്യുതി ഇല്ലാതായിട്ട്, പുലിയൻതോപ്പുകാർക്ക് ചെറുമഴയെന്നാൽ പ്രളയമാണ്. പിന്നെ പകർച്ച വ്യാധിയും പട്ടിണിയും. പ്രദേശത്ത് മരിച്ചനാല് പേരുടെ മൃതദേഹം മൂന്ന് ദിവസം വെള്ളത്തിലൂടെ ഒഴുകി നടന്നതായും പ്രദേശവാസികൾ പറയുന്നു. കൂടാതെ ചത്ത വളർത്തു മൃഗങ്ങൾ കൊണ്ട് പ്രദേശം നിറഞ്ഞു. ഡങ്കു അടക്കമുള്ള പകർച്ചവ്യാധികളാണ് ഇപ്പോഴത്തെ ഭീക്ഷണി. പ്രദേശത്തെ എം.എൽ.എയും കൗൺസിലർമാരും ഡി.എം.കെയിൽ നിന്നുള്ളവരാണ്. ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ജനങ്ങൾ പരാതിപ്പെടുന്നു. എട്ടടിവരെയാണ് നഗരത്തിൽ വെള്ളം ഉയർന്നത്. അതേസമയം, അവസരം നോക്കി കച്ചവടക്കാരും അവശ്യസാധനങ്ങൾക്ക് വില ഉയർത്തുകയാണ്. എങ്ങും കരിഞ്ചന്തയാണ്. ഒരു കുപ്പിവെള്ളത്തിന് 60 രൂപയും ഒരു ലിറ്റർ പാലിന് 150 രൂപയുമാണ് കച്ചവടക്കാർ ചോദിക്കുന്നതെന്ന് ജനം പരാതിപ്പെടുന്നു.