ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയതിന് ഒഡീഷ സർക്കാരിൽ നിന്ന് പാരിതോഷികമായി ലഭിച്ച ഒരു കോടി രൂപയിൽ നിന്നും ഒരു ഭാഗം രാജ്യത്തെ നടുക്കിയ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംഭാവന ചെയ്യാൻ ഇന്ത്യൻ ഫുട്ബോൾ ടീം തീരുമാനിച്ചു.
ഇന്നലെ നടന്ന ഫൈനലിൽ ലെബനനെ 2-0 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം കിരീടം ഉയർത്തിയത്. വിജയത്തിന് തൊട്ടുപിന്നാലെ ഒഡീഷ മുഖ്യമന്ത്രി ടീമിന് ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചു.
ഒഡീഷയിൽ ട്രെയിൻ അപകടത്തിൽപ്പെട്ട കുടുംബങ്ങളുടെ ആശ്വാസത്തിനും പുനരധിവാസത്തിനും 20 ലക്ഷം രൂപ സംഭാവന നൽകാൻ തീരുമാനിച്ചു. തുക സംഭാവന ചെയ്യാനുള്ള തീരുമാനം കൂട്ടായ തീരുമാനമാണെന്നും ഡ്രസ്സിംഗ് റൂമിൽ എടുത്തതാണെന്നും ഇന്ത്യൻ ഫുട്ബോൾ ടീം ട്വീറ്റ് ചെയ്തു.
“ഞങ്ങളുടെ വിജയത്തിന് ടീമിന് പാരിതോഷികം നൽകാനുള്ള ഒഡീഷ സർക്കാരിന്റെ തീരുമാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഡ്രസ്സിംഗ് റൂമിൽ വച്ച് കൂട്ടായതുമായ തീരുമാനത്തിൽ, പാരിതോഷികമായി ലഭിച്ച തുകയിൽ നിന്ന് ഈ മാസമാദ്യം സംസ്ഥാനത്ത് ഉണ്ടായ നിർഭാഗ്യകരമായ ട്രെയിൻ അപകടത്തിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ആളുകൾ അഭിമുഖീകരിച്ച നഷ്ടത്തിന് ഒന്നും നികത്താനാവില്ല, എന്നാൽ വളരെ പ്രയാസകരമായ സമയങ്ങളെ നേരിടാനും കുടുംബങ്ങളെ സഹായിക്കുന്നതിൽ ഇത് അതിന്റേതായ ചെറിയ പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഇന്ത്യൻ ടീം ട്വീറ്റ് ചെയ്തു.