ദില്ലി:ശസ്ത്രക്രിയക്കിടെ 15 കാരിയുടെ അവയവങ്ങൾ നീക്കം ചെയ്ത് പകരം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിറച്ചെന്ന് ആരോപണവുമായി കുടുംബം.ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി മരിച്ചതോടെയാണ് കുടുംബം പരാതി നൽകിയത്.ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ചയാണ് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതെന്നും വിശദമായ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ആരോപണം ശരിയാണോ അല്ലയോ എന്ന് പറയാനാകുകയെന്നും പോലീസ് അറിയിച്ചു.
ജനുവരി 21നാണ് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 24ന് ശസ്ത്രക്രിയ നടത്തി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി മരിച്ചു. ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്ന് ഡിസിപി സാഗർ സിങ് കൽസി പറഞ്ഞു. എന്നാൽ പിന്നീട് പെൺകുട്ടിയുടെ അവയവങ്ങൾ നീക്കം ചെയ്തതായി സംശയിക്കുന്നതായി പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന് ശേഷം മൃതദേഹം പോലീസ് ഏറ്റെടുത്തു. നിലവിൽ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് വ്യക്തമാക്കി. എംസിഡി കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പോലീസ് സർക്കാറിനോട് ആവശ്യപ്പെട്ടു.