കഴക്കൂട്ടം: വിവാദങ്ങൾ കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് കല്ലട ബസും ജീവനക്കാരും. മദ്യലഹരിയിലായിരുന്ന കല്ലട ബസിലെ ഡ്രൈവർ ഇന്നലെ വൈകുന്നേരം തിരുവന്തപുരം ടെക്നോപാർക്കിനു സമീപം രണ്ട് കാറുകളെ ഇടിച്ച് തെറിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് ടെക്നോപാര്ക്കിന്റ പ്രധാന കവാടത്തിന് സമീപം അപകടമുണ്ടാക്കിയത്. ആശുപത്രിലേക്ക് പോയ കാറിനെയാണ് ആദ്യം ബസ് ഇടിച്ചത്. കാറിലുള്ള രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ടതിനാല്‍ അവർ പൊലീസില്‍ പരാതി കൊടുക്കാതെ പോവുകയായിരുന്നു.
തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ടെക്നോപാര്‍ക്കിന് സമീപം പാസ്പോര്‍ട്ട് ഓഫിസില്‍ പോയി മടങ്ങിയ ഓയൂര്‍ സ്വദേശി നജീബിന്റെറ കാറിന്റെ പിന്‍ഭാഗം ഇടിച്ചുതകര്‍ത്തു. കാറില്‍ നജീബിന്റെറ ഭാര്യയും ഒന്നും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നു. അപകടത്തിൽ കാറിന്റെറ പിന്‍ഭാഗം ഇടിച്ച് തകര്‍ന്നെങ്കിലും യാത്രക്കാർക്ക് പരിക്കുകളില്ല.
സംഭവം നേരിൽ കണ്ട യാത്രക്കാരും നാട്ടുകാരും ബസ് തടഞ്ഞിടുകയായിരുന്നു. കഴക്കൂട്ടം പൊലീസ് ബസും ഡ്രൈവറേയും സ്റ്റേഷനിലെത്തിച്ചു. പരിശോധനയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ കൃഷ്ണന്‍കുട്ടി (48) മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.