കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ 23കാരി തന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ വിവരമൊന്നുമറിഞ്ഞിരുന്നില്ലെന്നും ഡിസിപി സുദർശൻ പറഞ്ഞു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയിൽ വച്ചായിരുന്നു പ്രസവം. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നൽകിയതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. കുഞ്ഞ് ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പോലീസ് പറഞ്ഞു.
രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡിൽ മൃതദേഹം കണ്ടത്. ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച കൊറിയർ കവറിലെ വിലാസമാണ് അന്വേഷണത്തിൽ നിർണായകമായത്.