കൊഹിമ: നാഗാലാൻഡിലെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി നാഗാലാന്‍ഡ് സർക്കാര്‍. കഴിഞ്ഞ ഒരു മാസമായി പ്രതിവാര കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ തുടരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് ഇനി മുതല്‍ നിയന്ത്രണമുണ്ടാവില്ലെന്ന് മാത്രമല്ല, നാഗാലാന്‍ഡിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഏര്‍പെടുത്തിയ കോവിഡ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമം പിന്‍വലിക്കുമെന്നും നാഗാലാന്‍ഡ് ചീഫ് സെക്രടറി ജെ ആലം പറയുകയും ചെയ്തു.
അതേ സമയം, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോടോകോളുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 12 വയസ്സിന് മുകളിലുള്ളവരോടെല്ലാം എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തികരിക്കാനും സര്‍കാര്‍ നിര്‍ദേശിച്ചു.