തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരമുള്ള തീർത്ഥാടന കേന്ദ്രമായ അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രക്കിങ്. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. മകര വിളക്കുമുതൽ ശിവരാത്രി വരെയാണ് സാധാരണ തീർത്ഥാടന കാലം.
ബുക്കിങ് എങ്ങനെ
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ www.serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
ആർക്കെല്ലാം പോകാം
ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള യാത്ര ആയതിനാൽ നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികൾ പാടില്ല. സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കും.
തയ്യാറെടുപ്പ്
ടിക്കറ്റ് പ്രിന്റൗട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽസന്ദർശന ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി വഴി ഗൈഡിനെ ഏർപ്പെടുത്തും.
പ്രതിഷേധം
മകരവിളക്ക് മുതൽ ശിവരാത്രി വരെയുള്ള കാലത്ത് കാലങ്ങളായി നടന്നിരുന്ന വന തീർത്ഥാടനമാണ് അഗസ്ത്യാർകൂടം തീർത്ഥാടനം. മുകളിലെ അഗസ്ത്യ പ്രതിമക്ക് മുന്നിൽ പ്രത്യേക പൂജകൾക്കും വഴിപാടുകൾക്കുമായാണ് ഭക്തർ അഗസ്ത്യാർകൂടത്തിൽ എത്തിയിരുന്നത്. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റത് മുതൽ ഈ തീർത്ഥാടനത്തെ കേവലം ട്രാക്കിംഗ് എന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അഗസ്ത്യന് ഇഷ്ട വഴിപാടുകൾക്കായി പൂജാദ്രവ്യങ്ങളുമായി ഭക്തിയോടെ മലകയറുന്നവർ ദുർഘടമായ ഭൂപ്രകൃതിയെ അവഗണിച്ച് പ്രസാദവുമായിട്ടാണ് ദർശനം കഴിഞ്ഞ് മടങ്ങുക. എന്നാൽ കൊടുമുടിയിലേക്ക് കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കളിൽ സർക്കാർ ഇത്തവണ പൂജാദ്രവ്യങ്ങളെയും ഉൾപ്പെടുത്തിയിരിക്കുകയാണ്. വര്ഷങ്ങളായി ഭക്തിപൂർവ്വം നടന്നുവന്നിരുന്ന ഹിന്ദു തീർത്ഥാടനത്തെ അവിശ്വാസികളുടെ ട്രക്കിങ് മേളയാക്കി മാറ്റുകയാണ് സർക്കാർ. നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്

