തിരുവനന്തപുരം : ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ കേരളാ പോലീസും സിആര്‍പിഎഫും തമ്മില്‍ ധാരണയായി. രാജ്ഭവനില്‍ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്. കൊല്ലം നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ പ്രകോപനപരമായ ബാനറുമായി ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഉറപ്പാക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
ധാരണ പ്രകാരം ഗവര്‍ണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിനൊപ്പം രണ്ട് വാഹനങ്ങളിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉണ്ടാകും. കേരളാ പോലീസിന്റെ പൈലറ്റ് വാഹനവും വാഹനവ്യൂഹത്തിലുണ്ടാകും.ഗേറ്റിനകത്ത് രാജ്ഭവന്റെ മുഴുവന്‍ സുരക്ഷയും സിആര്‍പിഎഫിനാണ്. ഗേറ്റിന് പുറത്തെ സുരക്ഷാചുമതല കേരളാ പോലീസിനാണ്. സന്ദര്‍ശകരുടെ പരിശോധനയടക്കം ഇതില്‍ ഉള്‍പ്പെടും.
യോഗത്തിലെ തീരുമാനങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കും. അദ്ദേഹം വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷം സര്‍ക്കാര്‍, ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉത്തരവായി പുറത്തിറക്കും.