ദില്ലി: പ്രമുഖ കോൺഗ്രസ് നേതാക്കളും (Congress Leaders) അണികളുമുൾപ്പെടെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നതിന്റെ തന്ത്രങ്ങൾ മെനയാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi) ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. ‘വ്യക്തിപരമായ സന്ദർശനം’ എന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റ പെട്ടെന്നുള്ള ഒളിച്ചോടൽ. ജനുവരി 3 ന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ രാഹുലിന്റെ ഇറ്റലി സന്ദർശനത്തിന് പിന്നാലെ ഇത് മാറ്റി വയ്‌ക്കാനാണ് സാധ്യത. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ഏറെ നിർണായകമാണെന്നിരിക്കെയാണ് രാഹുൽ പെട്ടന്ന് ഇറ്റലിയിലേക്ക് പോയത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. കോൺഗ്രസിലെ പ്രമുഖ നേതാക്കളിൽ പലരും ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നുണ്ട്. പഞ്ചാബിൽ രാഹുൽ ഇതുവരെ ഒരു റാലിയിൽ പോലും പങ്കെടുത്തിരുന്നില്ല. ജനുവരി മൂന്ന് മുതൽ പങ്കെടുക്കാം എന്നാണ് രാഹുൽ അറിയിച്ചിരുന്നത്. ഇത് പ്രകാരമാണ് ജനുവരി മൂന്നിന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്ന് നേതൃത്വം തീരുമാനിച്ചത്. എന്നാൽ ഇതിനിടയിലാണ് ഇപ്പോൾ വിദേശസന്ദർശനത്തിനായി പോയിരിക്കുന്നത്