പാലക്കാട് : അഴിമതി ആരോപണം മുറുകുന്നതിന് പിന്നാലെ കൂനിന്മേൽ കുരു എന്ന പോലെ റോഡ് ക്യാമറ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുമുണ്ടെന്ന് ആരോപണമുയരുന്നു. നിയമം ലംഘിക്കാത്ത വാഹനങ്ങൾക്കും ഉദ്യോഗസ്ഥര്‍ നോട്ടിസ് അയയ്ക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയുടെ പേരിലുള്ള പിഴ, പാലക്കാട് സ്വദേശി കെ.കെ.നിഷിലിന്റെ ഇരുചക്രവാഹനത്തിന് ലഭിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഓട്ടോറിക്ഷയ്ക്ക് പിഴ രേഖപ്പെടുത്തിയ സമയം പാലക്കാട്ടെ ബാങ്കിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലിരുന്ന ബൈക്ക് ഉണ്ടായിരുന്നത്. വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപയാണ് പിഴ. എന്നാൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ഈ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മുട്ടാത്ത വാതിലുകളില്ല. മോട്ടോർ വാഹനവകുപ്പിനെയും, പൊലീസിനെയും ഉൾപ്പെടെ സമീപിച്ചു. എന്നാൽ പിഴ മാറ്റികിട്ടുന്നതിനായി നടപടികളൊന്നും ഇവരുടെ ഭാഗത്ത് നിന്നുണ്ടായില്ല.
അതെ സമയം എഐ ക്യാമറയിന്മേലുള്ള ബോധവൽക്കരണ മാസാചരണം വരുന്ന 19 ന് അവസാനിക്കും. നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് മേയ് 20നു ആരംഭിക്കും. പദ്ധതി കഴിഞ്ഞ മാസം 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.