കൊച്ചി: എ.ഐ. ക്യാമറാ വിഷയത്തില്‍ നിർണ്ണായക ഇടപെടലുമായി കേരളാ ഹൈക്കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി അവസരവും നല്‍കി. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം. മൂന്നാഴ്ചയ്്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.
അതോടൊപ്പംതന്നെ ഹര്‍ജിക്കാരായ വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരവും കോടതി ഹര്‍ജിക്കാര്‍ക്ക് നല്‍കി. സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ടെൻഡർ വ്യവസ്ഥൾ പോലും ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ സ്വകാര്യ കമ്പനികൾക്ക് നൽകിയ ഉപകരാറുകൾ ചട്ടലംഘനവും അഴിമതിയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.