യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. പിരിച്ചു വിട്ടവരെ തിരികെ എടുക്കാനും ധാരണയായി.
എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ച വൈകുന്നേരം വരെയും തുടർന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 300 ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും സർവീസുകൾ റദ്ദാക്കിയ വിവരം പോലും അറിഞ്ഞത്. ഇതിനെ തുടർന്ന് പലരും വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഡിജിസിഐ വിമാനക്കമ്പനിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് കൂട്ട അവധിയിൽ 25ലധികം ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. കൂട്ട അവധിയെടുക്കൽ ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്.