ദില്ലി : യാത്രക്കാരുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരത്തിന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യവസ്ഥ ചെയ്തു. യാത്ര മുടങ്ങിയ ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കൊടുക്കേണ്ടി വരും. വിദേശ യാത്രക്കാർക്ക് മൂന്നു വിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക. 1,500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30% ലഭിക്കും. 1,500 മുതൽ 3,500 കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റിന്റെ വിലയുടെ 50% ലഭിക്കും. 3,500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75% ലഭിക്കും.
പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.