സുഖ ദുഃഖങ്ങളിൽ ഒപ്പം നിന്ന പ്രിയതമൻ തന്നെ തനിച്ചാക്കി ഒരിക്കലും തിരികെ വരാനാകാത്ത ലോകത്തേക്ക് നടന്നു പോയതിന്റെ ദുഃഖത്തിൽ തകർന്നടിഞ്ഞ ഭാര്യ ആലീസ്, അവരുടെ ഇന്നച്ചനൊപ്പം ഏറെക്കാലം ജീവിച്ച പാർപ്പിടത്തിലേക്ക് തിരികെയെത്തി. നാൽപത്തിയേഴ് വർഷം നീണ്ട ദാമ്പത്യത്തിൽ ആലീസില്ലാതെ ഇന്നസെന്റ് ഒരിക്കൽ പോലും യാത്രചെയ്തിട്ടില്ല. ജീവിതത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും ആലീസ് ഇന്നസെന്റിനൊപ്പം ചേർന്ന് നിന്നു.
കാൻസർ ബാധിതനായ ഇന്നസെന്റ് രോഗമുക്തനായി തിരികെ വന്നപ്പോഴേക്കും ആലീസ് കാൻസർ രോഗബാധിതയായി. തനിക്ക് കാൻസർ വന്നപ്പോൾ പോലും തളരാത്ത ഇന്നസെന്റ് തളർന്നത് പ്രിയതമ ആലീസിന് രോഗം ബാധിച്ചപ്പോഴാണ്. ചിരിച്ചുകൊണ്ട് അസുഖത്തെ നേരിട്ട ഇന്നസെന്റ്റ് ചിരിപ്പിച്ചു ചിരിപ്പിച്ച് ഭാര്യയുടെ അസുഖവും സൗഖ്യമാക്കി. പരസ്പരം താങ്ങും തണലുമായി ഇണങ്ങിയും പിണങ്ങിയും നാൽപത്തിയേഴ് വർഷം പിന്നിട്ട ദാമ്പത്യത്തിൽ ഒടുവിൽ ഇന്നലെ രാത്രി പൊടുന്നനെ ആലീസ് തനിച്ചായി. ഇനിയുള്ള ദൂരം ഒരുമിച്ച് ചാടിക്കടക്കാൻ കൂടെ ഇന്നച്ചനില്ല എന്ന യാഥാർഥ്യത്തിൽ ആലീസ് ഉരുകിത്തീരുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഇടറുകയാണ് പ്രിയപ്പെട്ടവർ.