മുംബൈ : കുട്ടിക്കാലത്ത് ആശിച്ച് മോഹിച്ച് ശരീരത്തിൽ ടാറ്റു വരച്ച ശേഷം മനസമാധാനം നഷ്ടമായി ഉറങ്ങാതെ രാവുകൾ തള്ളി നീക്കിയ കഥ വിവരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. താൻ ശരീരത്തിൽ പല ഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ടെന്നും ആദ്യമായി ടാറ്റു വരച്ചപ്പോള്‍ വലിയ ടെൻഷനാണ് ഉണ്ടായതെന്നും ശിഖർ ധവാൻ വെളിപ്പെടുത്തി.
‘‘എനിക്ക് 14–15 വയസ്സുണ്ടാകുമ്പോഴാണ് ഞങ്ങൾ മണാലിക്ക് യാത്ര പോകുന്നത്. അവിടെവച്ച് കുടുംബത്തെ അറിയിക്കാതെ ശരീരത്തിന്റെ പിൻഭാഗത്ത് ടാറ്റു ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്നു നാലു മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റു ഒളിപ്പിച്ചുവച്ചു. എന്നാൽ അച്ഛൻ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.പിന്നീട് എനിക്ക് ടെൻഷനായി . ടാറ്റു വരച്ചതിനു ശേഷമാണ് ആ സൂചി എത്ര പേർക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്. തുടർന്ന് ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. ആദ്യത്തെ ടാറ്റുവിൽ പിന്നീട് കൂടുതൽ ഡിസൈനുകൾ ചേർത്തു. കയ്യിൽ ശിവന്റെയും അർജുനന്റെയും ടാറ്റു ഉണ്ട്.’’– ശിഖർ ധവാൻ പറഞ്ഞു.
ഒരു കാലത്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ഒഴിവാക്കാനാവാത്ത ഓപ്പണിങ് ബാറ്ററായിരുന്ന താരത്തിന് ഇപ്പോൾ അവസരങ്ങൾ വളരെ കുറവാണ്. ഇക്കാര്യത്തിലും താരം പ്രതികരിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമില്‍ ഇനി സ്ഥാനം ലഭിച്ചില്ലെങ്കിലും കുറ്റബോധമൊന്നും ഉണ്ടാകില്ല എന്നാണ് ധവാൻ പറഞ്ഞത്. താൻ സെലക്ടറായിരുന്നെങ്കിൽ ശുഭ്മൻ ഗില്ലിനു കൂടുതൽ അവസരങ്ങൾ നൽകുമെന്നും ധവാൻ പറഞ്ഞു.