ദില്ലി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി. കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖിനോടുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തുടർന്ന് മോദി സർക്കാരിന്റെ തീരുമാനം സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് വിവാഹത്തേക്കാൾ ഒരു കരിയറാണ് പ്രധാനം, പെൺകുട്ടി 21 വയസിൽ കൂടുതൽ പക്വതയുള്ളവളാണെങ്കിൽ അത് നല്ലതാണ്. 21 വയസിൽ അവൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും.
എല്ലാത്തിലും രാഷ്ട്രീയം കാണരുത്, ഇത് സ്ത്രീ ശാക്തീകരണമാണ്. അതിനായി മോദി സർക്കാർ നല്ല പദ്ധതികളാണ് കൊണ്ടുവന്നത്’- ഇമാം പറഞ്ഞു. നേരത്തെ പലരും മുത്തലാഖ് നിയമത്തെ എതിർത്തിരുന്നുവെങ്കിലും സർക്കാർ നീക്കം നിരവധി സ്ത്രീകളെയാണ് രക്ഷിച്ചതെന്നും ഇമാം അഭിപ്രായപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസമാണ് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർഖ് ഇന്ത്യ ദരിദ്ര രാജ്യമായതിനാൽ മകളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന പരാമർശം നടത്തിയത്. അതിനാൽ പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.