തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ട് ഇന്ന്. വൈകിട്ട് ശംഖുമുഖം കടലില്‍ നടക്കുന്ന അല്‍പ്പശി ആറോട്ടുകൂടി ഉത്സവം കൊടിയിറങ്ങും. ആചാരപ്പെരുമയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിനുള്ള പള്ളിവേട്ട ഇന്നലെ നടന്നിരുന്നു. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഇന്നലെ രാത്രി എട്ടരയോടെ ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമയാണ് നിർവഹിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ആറാട്ടിന്റെ ചടങ്ങുകൾ ആരംഭിക്കുന്നത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയക്ക് തുടക്കമാവും. ഇവയ്‌ക്കൊപ്പം തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദ്ദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും.
തുടർന്ന് കൂടിയാറാട്ടിന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടിയാണ് ഘോഷയാത്ര പോകുന്നത്. ശംഖുംമുഖത്തെ കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. നാളെയാണ് ആറാട്ട് കലശം നടക്കുക.
ശ്രീപത്മനാഭക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ടിന്റെ മുഴുനീള തത്സമയ കാഴ്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്വമയി നെറ്റ്‌വർക്ക് തത്സമയം എത്തിക്കുന്നു. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://bit.ly/40h4Ifn

