Sunday, May 12, 2024
spot_img

മോദിയെ മലർത്തിയടിച്ച് ഇൻഡി സഖ്യത്തിൽ നിന്നും ഭാവി പ്രധാനമന്ത്രി; ജാതി സെൻസസ് നടത്തി പിന്നോക്ക വിഭാഗങ്ങളെ ഇളക്കിവിട്ട് ബിജെപിക്ക് ഭീഷണിയാകും; കണക്കുകൂട്ടലുകൾ എല്ലാം പിഴച്ച് നിതീഷ് കുമാർ മോദിക്ക് മുന്നിൽ സർവാപരാധം ഏറ്റ് പറയുമ്പോൾ

പാറ്റ്‌ന: അപ്രതീക്ഷിത നീക്കത്തിലൂടെ ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ രാജി വച്ചിരിക്കുന്നു. ഇന്ന് രാവിലെ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നിതീഷ് ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാം എന്ന വാഗ്ദാനത്തോടെയാണ് കോൺഗ്രെസും കൂട്ടരും അധികാര മോഹിയായ നിതീഷിനെ എൻ ഡി എ യിൽ നിന്ന് അടർത്തിയെടുത്തത് എന്നൊരു സംസാരമുണ്ടായിരുന്നു. അത് ഏറെക്കുറെ ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളിലെ സംഭവവികാസങ്ങൾ. ഇൻഡി മുന്നണി യോഗത്തിൽ കൺവീനർ സ്ഥാനത്തേയ്ക്ക് ആദ്യം നിർദേശിക്കപ്പെട്ടത്. നിതീഷിനെയായിരുന്നു. എന്നാൽ മമത അതിനെ എതിർത്തു. ഇതോടെ നിതീഷിന്റെ സാദ്ധ്യതകൾ മങ്ങി. കോൺഗ്രസ് ആകട്ടെ കൺവീനർ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാം എന്ന നിലപാടെടുക്കുകയും ചെയ്‌തു. പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌ത്‌ എൻ ഡി എ യിൽ നിന്ന് പുറത്ത് ചാടിച്ചശേഷം കോൺഗ്രസ് ചതിച്ചതോടെ നിതീഷ് പതിയെ പിന്മാറ്റം ആരംഭിച്ചു. ബിജെപി തന്റെ പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നിതീഷ് എൻ ഡി എ വിട്ടുപോയത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അന്ന് തന്നെ ബിജെപി പ്രതികരിച്ചിരുന്നു.

ബിഹാറിൽ ജാതി സെൻസസ് നടത്തി ബിജെപിക്കെതിരെ പിന്നോക്ക വിഭാഗങ്ങളെ തിരിക്കാം എന്ന തന്ത്രം മുന്നോട്ട് വച്ച് പ്രതിപക്ഷ മുന്നണിയിൽ ഗോളടിക്കാനായിരുന്നു പിന്നീട് നിതീഷിന്റെ ശ്രമം. അതനുസരിച്ച് കാര്യങ്ങൾ ഏറെ മുന്നോട്ട് പോകുകയും ചെയ്‌തു. ബിജെപിയുടെ വികസന രാഷ്ട്രീയത്തെ ജാതി രാഷ്ട്രീയം എന്ന പഴഞ്ചൻ ടൂളിലൂടെ ബിജെപിയെ അട്ടിമറിക്കാമെന്ന് കോൺഗ്രസ് അടക്കം മനക്കോട്ട കെട്ടി. എന്നാൽ ജനങ്ങൾ അതൊന്നും മുഖവിലക്കെടുത്തില്ല. അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ബിജെപി വലിയ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയപ്പോൾ പിന്നെ നിതീഷിന് മുന്നിൽ ഘർവാപസിയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായി.

ജാതിരാഷ്ട്രീയം പറഞ്ഞ് ബിജെപിയെ പ്രതിരോധിക്കാൻ ശ്രമിച്ച ബീഹാറിലെ മഹാസഖ്യത്തെ ബിജെപി തകർത്ത് തരിപ്പണമാക്കിയ രീതിയാണ് മനോഹരം. ജാതി വിവേചനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ, പിന്നോക്ക വിഭാഗം ജനങ്ങളുടെ പ്രിയ നേതാവും സ്വതന്ത്ര സമര സേനാനിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായിരുന്ന കർപ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകിക്കൊണ്ടാണ് ജാതി വിവേചനമെന്ന ആരോപണത്തെ ബിജെപി നിശബ്ദമാക്കിയത്. കർപ്പൂരി ഠാക്കൂറിന് ഭാരത് രത്ന നൽകണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോൺഗ്രസ് അതിനെ വർഷങ്ങളായി തഴയുകയുമായിരുന്നു. ബിജെപി ഈ ആവശ്യം നടപ്പിലാക്കിയതോടെ ബിജെപിക്കനുകൂലമായി ആഞ്ഞടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ മഹാസഖ്യം തകർന്നടിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ തങ്ങൾക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർന്നേക്കാം എന്ന് കരുതിയ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായതിന്റെ സന്തോഷത്തിലാണ് ബിജെപി. നിതീഷിനെ ഒപ്പം നിർത്തി ലാലുവിന്റെ ആർ ജെ ഡിയെ തകർത്തെറിയുകയാണ് ബിജെപിയുടെ ലക്‌ഷ്യം. കോൺഗ്രസ് അവിടെ ബിജെപിക്ക് എതിരാളിയെ അല്ല. പ്രധാനമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച് രംഗത്ത് വന്നുകഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ നിതീഷ് സത്യപ്രതിജ്ഞ ചെയ്‌തേക്കും. 18 അംഗ മന്ത്രിസഭയും ഒപ്പം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.

Related Articles

Latest Articles