ദില്ലി : അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കി, വാര്‍ത്താ വെബ്സൈറ്റായ ദ വയറിനും മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ് . ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മാളവ്യയ്ക്ക് പ്രത്യേക അധികാരമുണ്ടെന്ന് ദ വയറിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പരാതിയുമായി അമിത് മാളവ്യ പൊലീസിനെ സമീപിച്ചത്. ദില്ലി പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ക്കാണ് മാളവ്യ പരാതി നല്‍കിയത്.
തന്നെ മനഃപൂർവം അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദി വയര്‍ വ്യാജ വാർത്ത നൽകിയതെന്ന് അമിത് മാളവ്യ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം.കെ.വേണു, ഡെപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെ ‘വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പ്രശസ്തിക്ക് ഹാനി വരുത്തല്‍’ എന്നിവയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു