ദില്ലി: രാജ്യതലസ്ഥാനത്ത് നടമാടിയ കലാപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ ആരെയും വെറുതേവിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും അമിത് ഷാ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.
ദില്ലിയിലെ 206 പോലീസ് സ്റ്റേഷനിൽ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നതെന്നും മറ്റു സ്ഥലങ്ങളിൽ അക്രമത്തിനുള്ള ശ്രമം നിയന്ത്രിക്കാൻ പോലീസിനായെന്നും അദ്ദേഹം പറഞ്ഞു. 36 മണിക്കൂറിൽ അക്രമം നിയന്ത്രിക്കാനായി. ഡോണാൾഡ് ട്രംപിൻറെ രണ്ടാം ദിവസത്തെ പരിപാടികൾക്ക് പോകാതെ താൻ കലാപം നിയന്ത്രിക്കുകയായിരുന്നു. തൻറെ നിർദേശപ്രകാരമാണ് അജിത് ഡോവൽ കലാപസ്ഥലത്തേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 2637 പേർ അറസ്റ്റിലായി. കലാപകാരികൾക്ക് സാമ്പത്തികം നൽകിയ മൂന്നുപേരും പിടിയിലായി. ഐഎസ് ബന്ധമുള്ള രണ്ടുപേരും പിടിയിലായെന്നും അമിത് ഷാ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും കേന്ദ്രആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.