ദില്ലി: അമിത് ഷായുടെ വ്യാജ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. തന്റെ ചിത്രത്തിനൊപ്പം മറ്റൊരാളുടെ ചിത്രവുമായി മോർഫ് ചെയ്ത് കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസിന്റെ തന്ത്രമാണിതെന്ന് അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസിന്റെ ബോധപൂർവമുള്ള നിയമലംഘനമാണ് അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ പ്രചരണം. പ്രത്യേക ലക്ഷ്യത്തോേടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. പലയിടത്തും ഒരേ പറ്റേണിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാകിസ്ഥാനികളും കാനഡയിലെ ഖലിസ്ഥാനികളുമൊക്കെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ ശ്രമിച്ചേക്കാം. എന്നാൽ ഒരു ദേശീയ പാർട്ടി ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നും സംഭവം ഞെട്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സത്യത്തെ വളച്ചൊടിച്ച് കൃത്യമമായി വീഡിയോ നിർമ്മിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കടുത്ത നിരാശ തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. തന്റെ ചിത്രത്തിനൊപ്പം മറ്റൊരാളുടെ ചിത്രവുമായി മോർഫ് ചെയ്ത് കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അതിനാൽ അമിത് ഷായുടെ വ്യാജ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ല. നുണ പ്രചരണം നടത്തി വോട്ട് നേടുക മാത്രമാണ് കോൺഗ്രസിന്റെ ഏക മാർഗം. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം അവർ ഇത് പ്രയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.