വർക്കല : നെടുങ്കണ്ടം ബീച്ചിൽനിന്നും ഏകദേശം 10 കിലോമീറ്റർ അകലെ, 50 മീറ്ററിൽ ആഴത്തിൽ കപ്പൽ ഛേദം കണ്ടെത്തി. 12 അടിയോളം പൊക്കവും 100 അടിയോളം നീളവുമുള്ള ലോഹ നിർമിതമായ കപ്പലാണ് കടലിനടിയിൽ അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് വിവരം. കപ്പൽ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജാപ്പനീസ് അന്തർവാഹനികളുടെ ആക്രമണത്തിൽ തകർന്ന ബ്രിട്ടീഷ് ചരക്ക് കപ്പലോ അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഡച്ച് കപ്പലോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
വർക്കലയിൽനിന്നുള്ള ഒരു കൂട്ടം അഡ്വഞ്ചർ ഡൈവിങ്ങ് ക്ലബിലെ അംഗങ്ങളാണ് പര്യവേക്ഷണത്തിനിടെ യാദൃശ്ചികമായി കപ്പലിനെ കണ്ടെത്തിയത്. സ്കൂബ ഡൈവിങ് ക്ലബായ വർക്കല വാട്ടർ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ വിനോദ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഡൈവിങ്ങിലെ പുതിയ സാധ്യതകൾ തേടുന്നതിനിടെ കപ്പലിനരികിലെത്തിയത്. ഇവർ ഗോപ്രോ ക്യാമറയിൽ ചിത്രീകരിച്ച പുറത്തുവന്നു.സർക്കാർ സംവിധാനങ്ങൾ ശാസ്ത്രീയ പഠനം നടത്തിയതിന് മാത്രമേ കപ്പൽ ഏതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകൂ.