ടെക്സസ്: റസ്റ്ററന്റ് മാനേജരായ സ്ത്രീയുടെ മുഖത്തേക്ക് എരിവുള്ള ചൂടന്‍ സൂപ്പ് ഒഴിച്ച് യുവതി. തനിക്ക് ലഭിച്ച സൂപ്പില്‍ പ്ലാസ്റ്റിക് അംശം കണ്ടെന്ന് ആരോപിച്ചാണ് ആക്രമണം. അമേരിക്കയിലെ ടെക്സസ് ടെംബിള്‍ സിറ്റിയിലെ സോള്‍ ഡി ജലിസ്കോ മെക്സിക്കന്‍ ചെയിന്‍ റസ്റ്റോറന്റിലാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്ത്രീക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു.
റെസ്റ്റോറന്റിന്റെ മാനേജരായ ജെന്നേല്‍ ബ്രോലാന്റ് എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പ്ലാസ്റ്റിക് കണ്ടെയ്നറിലെ സൂപ്പുമായെത്തിയ യുവതി മാനേജരുമായി തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപം തുറന്നുവെച്ച സൂപ്പും ഉരുകിയ പ്ലാസ്റ്റിക് മൂടിയും കാണാനാകും. മാനേജര്‍ ജാനെല്ലെ ബ്രോലാന്‍ഡിനോട് ദേഷ്യപെടുന്ന സ്ത്രീ ഉടന്‍ തന്നെ ചൂടന്‍ സൂപ്പ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ടിക്ടോകില്‍ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
അതേസമയം ഭാഗ്യവശാല്‍ ഈ സമയമായപ്പോഴേക്കും സൂപ്പിന്റെ ചൂടാറിയതിനാല്‍ മാനേജര്‍ക്ക് മുഖത്തിന് പൊള്ളലേറ്റില്ല. സ്ത്രീ മുഖത്തേക്ക് സൂപ്പ് ഒഴിച്ച അനുഭവം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ജാനെല്ലെ പറയുന്നു. പരാതിക്കാരിക്ക് പണം തിരികെ നല്‍കാമെന്നും അല്ലെങ്കില്‍ സൂപ്പ് മാറ്റി നല്‍കാമെന്നും ഉറപ്പുനല്‍കിയിട്ടും റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് കുടുംബങ്ങളുടെയും കുട്ടികളുടെയുമൊക്കെ മുന്നില്‍ വച്ച് യുവതി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റസ്റ്റോറന്റ് മാനേജര്‍ പറയുന്നത്.
ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ ടെംബിള്‍ പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു. ക്രിമിനല്‍ കുറ്റങള്‍ ചുമത്തിയാണ് കേസ്. പൗരന്‍മാര്‍ ഇത്തരത്തില്‍ പെരുമാറുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും മോശം സേവനങ്ങള്‍ ലഭിച്ചാല്‍ സിവില്‍ അവകാശങ്ങള്‍ക്കായി നിയമവിധേയമായി പോരാടണമെന്നും ടെംബിള്‍ പൊലീസ് അറിയിച്ചു.