ലഖ്‌നൗ: കർഷകരെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ‘അന്ന മഹോത്സവം’ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഒക്‌ടോബർ 27 മുതൽ 29 വരെയാണ് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ സംസ്ഥാനതല മില്ലറ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.
കാർഷിക സർവകലാശാലകളിലെയും മറ്റ് കോളേജുകളിലെയും അദ്ധ്യാപകരും കുട്ടികളും ‘അന്ന മഹോത്സവ’ത്തിൽ പങ്കെടുക്കും. ആദ്യ ദിവസം ലഖ്‌നൗ, കാൺപൂർ, അയോദ്ധ്യ, ബസ്തി, അസംഗഡ്, ദേവിപട്ടൻ ഡിവിഷനുകളിൽ നിന്നുള്ള കർഷകരാണ് പരിപാടിയിൽ പങ്കെടുക്കുക. ഒക്‌ടോബർ 28-ന് സഹാറൻപൂർ, മീററ്റ്, അലിഗഡ്, ആഗ്ര, മൊറാദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും 29-ന് ഗോരഖ്പൂർ, ബറേലി, വാരണാസി, ഝാൻസി, ചിത്രകൂട്, പ്രയാഗ്‌രാജ്, മിർസാപൂർ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും ‘അന്ന മഹോത്സവ’ത്തിന്റെ ഭാഗമാകും.
ഓരോ ജില്ലയിലെയും ഓരോ ഡിവിഷനിൽ നിന്നും 50 മുതിർന്ന കർഷകരും കർഷക ഉത്പാദക സംഘടനകളിൽ നിന്നുള്ള 10 പ്രതിനിധികളും 10 കൈത്തൊഴിലാളികളും പരിപാടിയിൽ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പടിപടിയായി വളരുന്ന കർഷകരെ പിന്തുണയ്‌ക്കുകയാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്. ചെറു ധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളിൽ സമഗ്രപഠനം നടത്താൻ ഇത് മറ്റ് കർഷകരെ പ്രേരിപ്പിക്കും. തിനയുടെ ഉൽപ്പാദനം, ഉപഭോഗം, വിപണനം, കയറ്റുമതി തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ അവബോധം സൃഷ്ടിക്കും.
ഓരോ എഫ്പിഒ (കർഷക ഉൽപാദക സംഘടന (FPO)) യ്‌ക്കും 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി യോഗി ആദിത്യനാത് നൽകും. കൂടാതെ മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ പണവും അനുവദിക്കും. അന്ന മഹോത്സവത്തിലെത്തുന്ന കർഷകർക്ക് മില്ലറ്റിന്റെ പ്രാധാന്യം അറിയിക്കാനായി അന്നയുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന 40 സ്റ്റാളുകളും സ്ഥാപിക്കും. മില്ലറ്റിനായി പ്രവർത്തിക്കുന്ന എഫ്പിഒ, ഇതിന്റെ പങ്കാളികളായ കർഷകർ, മില്ലറ്റ് കമ്പനികളുടെ സ്റ്റാളുകളും ഇവിടെ പ്രദർശിപ്പിക്കും. ചെറുധാന്യ വിപണന മേളയും നടത്തും. ഇതിലൂടെ തിനയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടാകുകയാണ് ലക്ഷ്യം.