ജീവന്‍ പണയം വെച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെയും ഡിഎംകെ മന്ത്രിമാരുടെയും അഴിമതിയ്ക്കെതിരെ യുദ്ധം തുടരുകയാണ് അണ്ണാമലൈ. സ്റ്റാലിനും കുടുംബത്തിനും എതിരെ ഒരാളും ചെറുവിരല്‍ പോലും അനക്കാന്‍ ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അണ്ണാമലൈയുടെ നിര്‍ഭയമായ പോരാട്ടം തുടരുന്നത്. ഇപ്പോഴിതാ, ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിൽ ഡിഎംകെ സർക്കാർ അഴിമതി നടത്തുന്നുവെന്ന ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ ആരോപണം ശരി വെയ്‌ക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഗർഭിണികൾക്ക് പോഷകാഹാര കിറ്റ് നൽകാൻ സ്വകാര്യ സ്ഥാപനത്തെ ഉൾപ്പെടുത്തിയതിലൂടെ സ്റ്റാലിൽ സർക്കാർ വലിയ അഴിമതിയാണ് നടത്തുന്നത്. സ്വകാര്യ സ്ഥാപനത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാന ഖജനാവിന് 77 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് അണ്ണാമലൈ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിക്കാണ് ഇത് സംബന്ധിച്ച് സ്റ്റാലിൻ സർക്കാർ ടെൻഡർ നൽകിയത്. എന്നാൽ, ആരോപണം വ്യാജമാണെന്നായിരുന്നു തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്റെ വാദം. എന്നാൽ, വിവരാവകാശ നിയമപ്രകാരം സർക്കാരിന്റെ വാദങ്ങൾ കള്ളമാണെന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് അണ്ണാമലൈ.
2022 ജൂണിൽ, ഡിഎംകെ സർക്കാരിന്റെ ന്യൂട്രീഷൻ കിറ്റ് അഴിമതി ഞങ്ങൾ തുറന്നുകാട്ടി. പൊങ്കലിന്റെ ഭാഗമായി നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതിന് കരിമ്പട്ടികയിൽ പെടുത്തേണ്ടി വന്ന ഒരു കമ്പനിക്ക് ഈ ടെൻഡർ നൽകുമെന്നും ഞങ്ങൾ സൂചിപ്പിച്ചു. എന്നാൽ തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിക്ക് ടെൻഡർ നൽകിയിട്ടില്ലെന്ന് നിഷേധിച്ചു. പക്ഷെ, വിവരാവകാശ നിയമപ്രകാരം മറിച്ചാണ് പറയുന്നത്. ആരോഗ്യ മിശ്രിതം ഉൽപ്പാദിപ്പിക്കാനുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അവസരം നിഷേധിക്കുകയും ഒരു സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ചെയ്തു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ താഴേക്ക് വീഴുമ്പോൾ ഗോപാലപുരത്തെ കുടുംബത്തിന് അധികനേരം ഒളിക്കാൻ കഴിയില്ലെന്ന് അണ്ണാമലൈ തുറന്നടിച്ചു.
അതേസമയം, പോഷകാഹാര കിറ്റ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടുകൊണ്ടാണ് സ്റ്റാലിൻ സർക്കാരിനെതിരെ കെ. അണ്ണാമലൈ വീണ്ടും തുറന്നടിച്ചിരിക്കുന്നത്. ടെൻഡർ നൽകിയ കമ്പനികളിൽ നിന്ന് സംഭരണം ആരംഭിച്ചോ എന്ന ചോദ്യത്തിന് ആരംഭിച്ചു എന്നാണ് തമിഴ്നാട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഉത്തരം നൽകിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ടെൻഡർ നൽകാതെ ശ്രീ ബാലാജി സർജിക്കൽസ്, അനിത ടെക്‌സ്‌കോട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്‌ക്കാണ് ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിനുള്ള ടെൻഡർ സ്റ്റാലിൻ സർക്കാർ നൽകിയിരിക്കുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് തമിഴ്നാട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മറുപടി നൽകിയിരിക്കുന്നത്. ഇതോടെ ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്തായാലും ഡി.എം.കെ സർക്കാരിന്റെ അഴിമതികൾ എന്തുവില കൊടുത്തും പുറത്തുകൊണ്ടു വരുകയാണ് അണ്ണാമലൈ. വിവാദ സനാതന പരാമർശത്തിൽ വലഞ്ഞിരിക്കുന്ന സ്റ്റാലിൻ സർക്കാരിന് കിട്ടിയിരിക്കുന്ന അടുത്ത തിരിച്ചടി തന്നെയാണ് അണ്ണാമലൈയുടെ പുതിയ വെളിപ്പെടുത്തൽ.